Thursday 21 July 2011

ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്രദിനം ജൂലൈ 21

അപ്പോളോ- 11
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ ഇറക്കിയ ബഹിരാകാശ ദൗത്യമായിരുന്നു അപ്പോളോ 11. ശീതയുദ്ധകാലത്തെ ബഹിരാകാശ മൽസരങ്ങളിൽ അമേരിക്ക നേടിയ വിജയമായി ഈ ദൗത്യം വിലയിരുത്തപ്പെട്ടു. 1969 ജൂലൈ 16-ന് ഫ്ലോറിഡയിൽ നിന്നു വിക്ഷേപിക്കപ്പെട്ടു. നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു യാത്രികർ.
ഈഗിൾ എന്ന ചാന്ദ്രപേടകത്തിൽ ജൂലൈ 20-ന് ആംസ്ട്രോങ്, ആൾഡ്രിൻ എന്നിവർ ചന്ദ്രനിൽ കാലുകുത്തി. 21 മണിക്കൂർ 31 മിനിറ്റ് സമയം ഇവർ ചന്ദ്രോപരിതലത്തിൽ ചിലവഴിച്ചു. ഈ സമയം കൊളംബിയ എന്ന നിയന്ത്രണ പേടകത്തിൽ കോളിൻസ് ചന്ദ്രനെ പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ജൂലൈ 24-ന് മൂവരും ഭൂമിയിൽ തിരിച്ചെത്തി.
നീൽ ആംസ്ട്രോങ്
ഒരു മുൻ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയും  പൈലറ്റും സർവകലാശാല അദ്ധ്യാപകനും യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേന പൈലറ്റും ആണ് നീൽ ആംസ്ട്രോങ്( ഓഗസ്റ്റ് 5, 1930). ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനാണ്. ഇദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശയാത്ര 1966ൽ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു.  രണ്ടാമത്തേതും അവസാനത്തേതുമായ ബഹിരാകാശയാത്ര അപ്പോളൊ 11ൽ മിഷൻ കമാന്റർ പദവിയിൽ ചന്ദ്രനിലേയ്ക്ക്. ബസ് ആൽഡ്രിനും ചന്ദ്രോപരിതലത്തിൽ ഇറങ്ങി 2.5 മണിക്കൂർ ആസമയത്ത് മൈക്കിൾ കോളിൻസ് വാഹനത്തിൽ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നു.
ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്ട്രോങ് യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലായിരുന്നു. കൊറിയൻ യുദ്ധത്തിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണൽ അഡ്വൈസറി കമ്മിറ്റി ഫഓർ എഅയറോനോട്ടിക്സ് (NACA) ഹൈ സ്പീഡ് ഫ്ലൈറ്റ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകൾ നടത്തി. ഗവേഷക പൈലറ്റ് എന്ന നിലയിൽ എഫ്-100 സൂപ്പർ സേബർ എ ആന്റ് സി എയർക്രാഫ്റ്റ്, എഫ്-101 വൂഡൂ, ലോക്ഹീഡ് F-104എ സ്റ്റാർഫൈറ്റർ എന്നിവയിൽ പ്രൊജക്ട് പൈലറ്റ് ആയി പ്രവർത്തിച്ചു. ബെൽ എക്സ്-1ബി, ബെൽ എക്സ്-5, നോർത്ത് അമേരിക്കൻ എക്സ്-15, എഫ്-105 തണ്ടർചീഫ്, എഫ്-106 ഡെൽറ്റ ഡാർട്ട്, B-47 സ്ട്രാറ്റോജെറ്റ്, കെസി-135 സ്ട്രാറ്റോടാങ്കർ, പാർസെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്.

ചന്ദ്രയാൻ 1
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാൻ 1. ചന്ദ്ര പര്യവേഷണങ്ങൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (.എസ്.ആറ്.) 2008 ഒക്ടോബർ 22ന് കൃത്യം 6.22ന്‌ ചന്ദ്രനിലേയ്ക്ക്‌ അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്‌ ചന്ദ്രയാൻ‍. ആയിരത്തോളം .എസ്.ആർ.. ശാസ്‌ത്രജ്ഞർ നാലുവർഷമായി ഈ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്നു. ചന്ദ്രയാൻ പേടകം നിർമ്മിക്കാൻ ഏകദേശം 386 കോടി രൂപ ചെലവായിട്ടുണ്ട്. വിക്ഷേപണ സമയത്തു 1380 കിലോഗ്രാം ഭാരവും, ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുമ്പോൾ 675 കിലോഗ്രാം ഭാരവും ഉള്ള ചന്ദ്രയാൻ പേടകം ചന്ദ്രൻറെ 100 കി മീ അടുത്തുള്ള ഭ്രമണപഥത്തിലെത്തി ചന്ദ്രനെ വലംവെയ്ക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്നാണ് ഇന്ത്യയുടെ ആദ്യ ചന്ദ്ര ദൌത്യവാഹനം വിക്ഷേപിച്ചത്. ചന്ദ്രയാൻ-1 ന്റെ പ്രഥമലക്ഷ്യം ചന്ദ്രന്റെ ഉപരിതലത്തിലെ രാസ, മൂലക ഭൗമശാസ്ത്രപരമായ പ്രത്യേകതകളെ വളരെ കൃത്യതയിൽ പഠിക്കുക എന്നതാണ്‌. ഇതു ചന്ദ്രനിലെ വിവിധ ശിലാഘടകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വിവരങ്ങൾ തരും എന്നു പ്രതീക്ഷിക്കുന്നു.

പേരിനു പിന്നിൽ

"ചാന്ദ്രയാൻ" എന്ന സംസ്കൃത പദത്തിന്റെ അർത്ഥം ചന്ദ്രവാഹനം എന്നാണ് അതിൽ നിന്നാണ് ചന്ദ്രയാൻ എന്ന പദം ഉത്ഭവിച്ചത്.

ചരിത്രം

1959-ൽ സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-3 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്റെ ചന്ദ്രയാത്ര സ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-6 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന്‌ ശക്തി പകർന്നു.  1969-ൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചു. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1990-ൽ ഹൈട്ടൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രൻറെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചു കൊണ്ട്‌ ജപ്പാൻ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാൽ അതിന്റെ ദൌത്യം സാങ്കേതിക തകരാറുകൾ മൂലം പരാജയമായിരുന്നു. 2004 ജനുവരി 14-ന് അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. സമീപ ഭാവിയിൽ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ യൂറോപ്യൻ സ്‌പേസ് ഏജൻസിയും പദ്ധതി തയ്യാറാക്കുന്നു. ചൈനക്കും ഇതേ പദ്ധതിയുണ്ട്‌. ജപ്പാൻ ഒരുക്കുന്ന രണ്ട്‌ പദ്ധതികളാണ് ലുണാർ-Aയും സെലീനും. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഒരു ചന്ദ്ര യാത്രയും ജപ്പാനീസ് സ്പേസ് ഏജൻസിയുടെ പരിഗണനയിലുണ്ട്‌. ഇന്ത്യയുടെ ചന്ദ്ര ഗവേഷണ പരിപാടിയായ ചന്ദ്രയാൻ-1 2008-ലാണ് പൂർത്തിയായത്‌. ഡോ. കസ്‍തൂരി രംഗൻ .എസ്.ആർ.. ചെയർമാനായിരിക്കുമ്പോഴാണ്‌ ചന്ദ്രയാത്ര എന്ന ആശയം ഇന്ത്യൻ ശാസ്ത്രജ്ഞന്മാർ മുന്നോട്ട് വക്കുന്നത്. 2000 ഫെബ്രുവരിയിൽ അഹമ്മദാബാദിൽ വച്ചു നടന്ന അസ്ട്രോണൊമിക്കൽ സൊസൈറ്റിയുടെ വാഷിക സമ്മേളനത്തിൽ ഇതിനെക്കുറിച്ച് ആദ്യ പ്രഖ്യാപനം ഉണ്ടായി. അപ്പോഴത്തെ ചെയർമാനായ ജി. മാധവൻ നായർ ചന്ദ്രയാത്രാ പദ്ധതിയുമായി ബഹുദൂരം മുന്നോട്ട് പോയി.
ചന്ദ്രനെ സംബന്ധിക്കുന്ന ഒരു വലിയ ഭാഗം രാസ, ഭൂമിശാസ്ത്രപരമായ അറിവുകൾ നമുക്കിന്ന് ലഭിച്ചിരിക്കുന്നത്‌ അപ്പോളോ, ലൂണ, ക്ലെമൻറൈൻ, ലുണാർ പ്രോസ്പെക്റ്റർ തുടങ്ങിയ വമ്പിച്ച ദൗത്യത്തിൽ നിന്നും അതിൻറെ പരീക്ഷണശാലാ നിഗമനങ്ങളിൽ നിന്നുമാണ്‌. ഇത്തരം അറിവുകൾ ചന്ദ്രൻറെ ഉൽപത്തിയെക്കുറിച്ചും വിവിധ ഘട്ടങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട തെളിവുകൾ നൽകിയിട്ടുണ്ട്‌. എന്നാൽ ചന്ദ്രനെക്കുറിച്ചുള്ള ഒരു വിശദമായ പഠനത്തിനും അതിൻറെ ഉൽപത്തിയുടെ മാതൃക സൃഷ്ടിക്കുവാനും അവ അപര്യാപ്തമാണ്‌. ഇക്കാരണങ്ങൾ കൊണ്ടുതന്നെയാണ്‌ ISRO ചന്ദ്രയാൻ- 1 ദൗത്യം വികസിപ്പിച്ചെടുത്തത്.
ചന്ദ്രോപരിതലത്തെപ്പറ്റി വിശദമായി പഠിക്കുവാനായി ഇന്ത്യ വിക്ഷേപിച്ചിരിക്കുന്ന കൃത്രിമോപഗ്രഹമാണ് ചാന്ദ്രയാൻ. ഈ പദ്ധതിൽ പെട്ട ആദ്യത്തെ ഉപഗ്രഹമായതിനാലാണ് ഒന്ന് എന്ന സംജ്ഞ ഉപയോഗിച്ചിരിക്കുന്നത്. 1308 കിലോഗ്രാം ഭാരമുള്ള ഇതിനു പ്രധാനമായും രണ്ടുഭാഗങ്ങളുണ്ട്.
  • ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന മൂൺ ഇം‌പാക്റ്റ് പ്രോബ് ആണ് ആദ്യഭാഗം.
  • രണ്ടാംഭാഗം ചന്ദ്രനെ വലംവയ്ക്കുന്ന ഉപഗ്രഹമാണ്. ഇതിൽ ഘടിപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ ഉപകരണങ്ങൾ രണ്ടുവർഷത്തോളം നീളുന്ന നിരീക്ഷണങ്ങൾ, ഭ്രമണം‌ചെയ്യുന്ന ഉപഗ്രഹത്തിൽ നിന്ന് നിർവ്വഹിക്കും.
ചന്ദ്രയാൻ ഒരു വിദൂര സംവേദന ഉപഗ്രഹത്തിന്റെ മാതൃകയിലാണ്‌ രൂപകൽപന ചെയ്തിരിക്കുന്നത്‌. ഭൂമിക്കു 240 കി.മീ. പുറത്ത്‌ 3600 കി. മീ. വരുന്ന അണ്ഡാകൃതിയിലുള്ള (Elliptical Trasfer Orbit) പ്രദക്ഷിണ വഴിയിലേക്ക്‌ ചാന്ദ്ര വിക്ഷേപണ വഴിയിലൂടെയാണ്‌ ഈ ഉപഗ്രഹത്തെ റോക്കറ്റുകൾ എത്തിക്കുക. ചന്ദ്രന്റെ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം 100 കി. മീ. ധ്രുവ ഭ്രമണ പഥത്തിൽ പ്രവേശിക്കുന്നു. ഇതിലൂടെ രണ്ടു വർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ട്‌ ചന്ദ്രോപരിതലതിന്റെ വേണ്ടതായ എല്ലാ പരീക്ഷണങ്ങളും നടത്തും.
സാധാരണ പ്രകാശത്തിലും, ഇൻഫ്രാറെഡിനോടടുത്ത പ്രകാശത്തിലും, എക്സ് വികിരണങ്ങളുടെ ആവൃത്തിയിലും വിദൂരസംവേദനം സാദ്ധ്യമാക്കുന്ന ഉപകരണങ്ങളാണ്, ഈ ഉപഗ്രഹത്തിൽ വഹിക്കപ്പെടുന്നത്. ഏകദേശം രണ്ടുവർഷക്കാലം ചന്ദ്രനെ ഭ്രമണം ചെയ്ത്‌ വിദൂരസംവേദനത്തിലൂടെ ചന്ദ്രോപരിതല രാസഘടനയുടെയും, ത്രിമാന ഉപരിതലഭൂഘടനയുടെയും സമ്പൂർണ ചിത്രീകരണവുമാണ്‌ ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യങ്ങൾ. ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളുടെ പര്യവേക്ഷണത്തിന് പ്രത്യേകപ്രാധാന്യം നൽകിയിരിക്കുന്നു. ആദ്യം 1000 കിലോമീറ്റർ ഭ്രമണപഥത്തിൽനിന്നും, പിന്നീടു 100 x 100 കിലോമീറ്റർ ചന്ദ്രധ്രുവഭ്രമണപഥത്തിൽനിന്നും ആയിരിക്കും ചന്ദ്രയാൻ‍‍I ഈ ദൌത്യം പൂർത്തീകരിക്കുക. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം, ശ്രീ. മയിൽ അണ്ണാദുരൈയെ ഈ ദൌത്യത്തിൻറെ തലവനായി ചുമതല ഏൽപ്പിച്ചിരിക്കുന്നു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൻറെ വകയായി അഞ്ചും, ബൾഗേറിയൻ ബഹിരാകാശ ഏജൻസി, നാസ, ഏസ ഇന്നിവിടങ്ങളിൽ നിന്നായി മറ്റൊരു ആറും പേലോഡ് ആണ് ഈ ഉപഗ്രഹം വഹിക്കുക.

ചന്ദ്രയാനിലെ ഇന്ത്യൻ നിർമ്മിത പഠനോപകരണങ്ങൾ

ടെറയിൻ മാപ്പിംഗ് ക്യാമറ

അഞ്ച് മീറ്റർ ഉയരത്തിൽ നിന്ന് പകർത്തിയാ‍ൽ ലഭിക്കുന്നത്ര വ്യക്തതയാർന്ന ചന്ദ്രപ്രതലത്തിന്റെ ത്രിമാന അറ്റ്ലസ് തയ്യാറാക്കുകയാ‍യിരുന്നു ഈ ഉപകരണത്തിന്റെ ലക്ഷ്യം

ഹൈപ്പർ സ്പെക്ട്രൽ ഇമേജർ

ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിന്റെ നിറഭേദങ്ങൾ മനസ്സിലാക്കി അവിടുത്തെ ധാതു ഘടനയെക്കുറിച്ച് പഠിക്കുകയായിരുന്നു ഈ ഉപകരണത്തിന്റെ ഉദ്ദേശം

  ലൂണാർ ലേസർ റേഞ്ചിംഗ് ഇൻസ്ട്രമെന്റ്

ഉന്നത ഊർജ്ജ നിലയിലുള്ള ലേസർ സ്പന്ദനം ഉപയോഗിച്ച് ചന്ദ്രന്റെ പുറം‌പാളിയുടെ പ്രത്യേകതകൾ അറിയുക എന്ന ലക്ഷ്യമാണ് ഈ ഉപകരണത്തിനുണ്ടായിരുന്നത്.

ഹൈ എനർജി എക്സ് റേ സ്പെക്ട്രോമീറ്റർ

ചന്ദ്രനിൽ യുറേനിയം 238, തോറിയം 232 തുടങ്ങിയമൂലകങ്ങളിൽ നിന്നുള്ള ഗാമാവികിരണങ്ങളുടെ ഉത്സർജ്ജനം എത്രയുണ്ടെന്നു മനസ്സിലാക്കുന്നതിന്നതിനാണ് ഈ ഉപകരണം ഉപയോഗിച്ചത്.
 മൂൺ ഇം‌പാക്റ്റ് പ്രോബ്
ചന്ദ്രനിലിൽ നിന്നും നൂറുകിലോമീറ്റർ ഉയരത്തിൽ ചന്ദ്രനെ പ്രദക്ഷിണം വയ്ക്കുന്ന മാതൃപേടകത്തിൽ നിന്നും വേർപെട്ട് ചന്ദ്രോപരിതലത്തിൽ ഇറങ്ങുവാനായി നിർമ്മിച്ചിരിക്കുന്ന ഭാഗമാണ് മൂൺ ഇം‌പാക്റ്റ് പ്രോബ്. 2008 നവംബർ 14-ന് ഇന്ത്യൻ സമയം രാത്രി 8.31-ന് മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി. ഒരു ഹൈറെസലൂഷൻ മാസ് സ്പെക്ട്രോമീറ്റർ, ഒരു വീഡിയോ ക്യാമറ, ഒരു എസ്.ബാന്റ് ആൾട്ടിമീറ്റർ എന്നിവയാണ് മൂൺ ഇം‌പാക്റ്റ് പ്രോബിൽ ഉള്ളത്. അതോടോപ്പം ഒരു ഇന്ത്യൻ പതാകചിത്രവും ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്. പദ്ധതി വിജയകരമായതോടെ റഷ്യ, അമേരിക്ക, ജപ്പാൻ എന്നീ രാജ്യങ്ങൾക്കുശേഷം ചന്ദ്രനെ തൊടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.തിരുവനന്തപുരത്തെ വിക്രംസാരാഭായി സ്പേസ് സെന്ററിലാണ്‌ 35 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം നിർമ്മിച്ചത്.

ചന്ദ്രയാനിലെ വിദേശ നിർമ്മിത പഠനോപകരണങ്ങൾ

  മൂൺ മിനറോളജി മാപ്പർ

ചന്ദ്രയാൻ ഒന്നിനു വേണ്ടി നാസ നൽകിയ ഉപകരണമാണിത്. ചന്ദ്രപ്രതലത്തിന്റെ ധാതു ഘടന കണ്ടെത്തുകയായിരുന്നു ഇതിന്റെ ഉദ്ദേശം.ഇതിന്റെ ഭാരം 8.2 കിലോഗ്രാം ആണ്.

  മിനിയേച്ചർ സിന്തറ്റിക് അപ്പെർച്ചർ റഡാർ

ചന്ദ്രന്റെ ധ്രുവങ്ങളിലെ ഇരുൾ മൂടിയ ഗർത്തങ്ങളിൽ ജലസാന്നിധ്യം ഉണ്ടോ എന്നറിയാനായി നാസ നിർമ്മിച്ച ഉപകരണമാ‍ണിത്. ഭാരം 8.77 കിലോഗ്രാം

വിക്ഷേപണം

പോളാർ സാറ്റലൈറ്റ് ലോഞ്ച് വാഹനത്തിന്റെ (PSLV) നവീകരിച്ച രൂപം ഉപയോഗിച്ചാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. ചന്ദ്രയാൻ -1 സെക്കന്റിൽ പത്ത് കിലോമീറ്റർ വേഗതയിലാണ്‌

സഞ്ചരിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ അഞ്ചര ദിവസം കൊണ്ട് മൂന്നര ലക്ഷം കിലോമീറ്റർ സഞ്ചരിക്കുകയും കല്പ്പന എന്ന കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹത്തിൻറെ ഭ്രമണപഥത്തിൽ എത്തിച്ചേരുകയും ചെയ്യും. ചന്ദ്രനിലേക്കുള്ള രണ്ടാം ഘട്ടയാത്ര ഇവിടെ നിന്നാണ്‌ ആരംഭിക്കുക. ഇവിടെ നിന്ന് ചന്ദ്രനിലേക്ക് 3,86,000 കി.മീ. ദൂരമുണ്ട്. രണ്ടു വർഷത്തോളം ഉപഗ്രഹം ശൂന്യാകാശത്തുണ്ടാവും.

  ലക്ഷ്യങ്ങൾ

ചന്ദ്രോപരിതലത്തിലെ രാസധാതു സാന്നിധ്യ പഠനവും ത്രിമാന ഘടനാ പരിശോധനയുമാണ്‌ ചന്ദ്രയാന്റെ പ്രധാന വിക്ഷേപണ ലക്ഷ്യം. മറ്റ് ലക്ഷ്യങ്ങൾ താഴെ പറയുന്നവ ആണു.
  • ചാന്ദ്രോപരിതലത്തിന്റെ ത്രിമാന മാപ്പ് ഉണ്ടാക്കുക.
  • ചന്ദ്രന്റെ ഉപരിതലവും അന്തരീക്ഷവും അന്ത്രഭാഗവുമെല്ലാം പഠന വിധേയമാക്കുക. അന്തരീക്ഷത്തിലെ ഹീലിയത്തിന്റെ അളവ്, ചന്ദ്രോപരിതലത്തിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, യുറേനിയം, തോറിയം തുടങ്ങിയ മൂലകങ്ങളുടെ സാന്നിധ്യ, സന്ദ്രത തുടങ്ങിയവ കണ്ടു പിടിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
  • എപ്പോഴും അന്ധകാരാവൃതമായിരിക്കുന്ന, ചന്ദ്രന്റെ ഉത്തര ദക്ഷിണ ധൃവങ്ങളിൽ കെമിക്കൽ മാപ്പിംഗ്. ഇതുവഴി അവിടുത്തെ ധാതുലവണങ്ങളെപ്പറ്റി പഠിക്കുക.
  • ധ്രുവപ്രദേശങ്ങളിൽ, ഉപരിതലത്തിലോ, മണ്ണിനടിയിലോ ജലാംശമുണ്ടോ എന്നു പഠിക്കുക.
  • ചാന്ദ്രപാറകളിലെ മൂലകങ്ങളെപ്പറ്റി പഠിക്കുക.
  • ചന്ദ്രനിലെ ഗർത്തങ്ങളെപ്പറ്റി വിശദമായി പഠിക്കുക.
  • ചന്ദ്രന്റെ ഉത്ഭവത്തെപ്പറ്റി വിവരങ്ങൾ കിട്ടിയേക്കാവുന്ന എക്സ്-റേ സ്പെക്ട്രം പരിശോധന.


സുപ്രധാന കണ്ടെത്തൽ

പത്തുമാസത്തെ പ്രവർത്തനത്തിനുശേഷം ചന്ദ്രയാൻ 1 എന്ന ഉപഗ്രഹവുമായുള്ള ഭൂമിയുടെ ബന്ധം നിലച്ചു. എന്നാൽ ഇതിനിടയിൽ ചന്ദ്രനിൽ മുമ്പ് കരുതിയിരുന്നതിനെക്കാളധികം ജലമുണ്ടെന്ന സുപ്രധാന കണ്ടെത്തലിന്‌ ഈ ഉപഗ്രഹം കാരണമായി. 2009 സെപ്റ്റംബർ 24-നാണ്‌ ഈ കണ്ടെത്തൽ പുറത്തുവിട്ടത്

ചന്ദ്രയാൻ-2


ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഏറ്റെടുത്ത് നിർവിക്കാൻ തീരുമാനിച്ച രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൌത്യമാണ് ചന്ദ്രയാൻ-2. റോബോട്ടുകൾ കൂടി ഉൾപ്പെടുന്ന ഈ ദൗത്യത്തിന്റെ പ്രതീക്ഷിത ചിലവ് ഏകദേശം 425 കോടി രൂപയാണ്. ഇന്ത്യയുടെ ചാന്ദ്രപേടകവും റഷ്യയുടെ ഒരു ലാന്ററും റോവറും അടങ്ങുന്ന ചന്ദ്രയാൻ 2 ജി എസ് എൽ വി വിക്ഷേപണ വാഹനമുപയോഗിച്ച് 2013ഓടെ ഈ ദൌത്യം പൂർത്തിയാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.ചക്രങ്ങൾ ഘടിപ്പിച്ച റോവർ ചന്ദ്രോപരിതലത്തിലെ പാറകയലുടേയും മണ്ണിന്റേയും തത്സമയ രസതന്ത്രപഠനത്തിന് സഹായിക്കും. ഈ വിവരങ്ങൾ ചന്ദ്രയാൻ 2 പേടകത്തിന്റെ സഹായത്തോടെ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടുകയും ചെയ്യും. ചന്ദ്രയാൻ 1ന്റെ വിജയത്തിനു കാരണമായ ഡോ.മയിൽസ്വാമി അണ്ണാദുരൈയുടെ നേതൃത്വത്തിലുള്ള ദൌത്യസംഘമാണ് ചന്ദ്രയാൻ 2നു വേണ്ടി പ്രവർത്തിക്കുന്നത്.

  ചന്ദ്രയാന്റെ ചരിത്രം

ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ അധ്യക്ഷതയിൽ 18സപ്തംബർ2008 ൽ നടന്ന യൂണിയൻ കാബിനറ്റ് സമ്മേളനത്തിൽ ഇന്ത്യാ ഗവൺമെന്റ് ചന്ദ്രയാൻ 2 ദൌത്യം അംഗീകരിച്ചു.12 നവംബർ 2007ഐ എസ് ആർ ഓ യുടേയും റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസിയുടേയും (ROSKOSMOS)പ്രതിനിധികൾ ചന്ദ്രയാൻ 2 പദ്ധതിയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ ഒരു കരാറിൽ ഒപ്പുവച്ചു. ഐ എസ് ആർ ഓയ്ക്ക് പേടകത്തിന്റെയും റോസ്കോസ്മോസിന് ലാന്ററിന്റെയും റോവറിന്റെയും പ്രധാനചുമതല ലഭിച്ചു. ഇരു രാജ്യങ്ങളിലേയും ശാസ്ത്രജ്‍ഞന്മാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി പേടകത്തിന്റെ രൂപകൽപ്പന ആഗസ്റ്റ് 2009 ആയപ്പോഴേയ്ക്കും അവസാനിച്ചു. ഇതിന്റെ ദൗത്യ കാലാവധി ഒരു വർഷമാണ്.

രൂപകൽപ്പന

റഷ്യ ഒരു ലാന്ററും റോവറും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും.ചന്ദ്രന് മുകളിൽ സഞ്ചാരപഥത്തിൽ പേടകം എത്തിയതിനു ശേഷം റോവർ ഉൾക്കൊള്ളുന്ന ലാന്റർ പേടകത്തിൽ നിന്ന് വേർപെടുകയും ചാന്ദ്രമണ്ണിൽ ഇറങ്ങുകയും ചെയ്യും.അതിനു ശേഷം റോവർ ലാന്ററിന്റെ ഉയർന്ന ഭാഗത്തു നിന്ന് വേർപെടും. ആണവോർജമുപയോഗിച്ച് ചന്ദ്രയാൻ 2 പേടകത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രായോഗിക പഠനങ്ങൾ ഐ എസ് ആർ ഓ നടത്തിവരികയാണ്. നാസയും ഇ എസ് എയും പേടകത്തിന് ചില സാങ്കേതിക ഉപകരണങ്ങൾ നൽകിക്കൊണ്ട് ഈ ദൌത്യത്തിൽ പങ്കാളികളാകും.ഈ തീരുമാനം അവർ ഐ എസ് ആർ ഓ യെ അറിയിച്ചിട്ടുണ്ട്.

റോവർ

റഷ്യ രൂപകൽപ്പന ചെയ്യുന്ന അമ്പതു കി.ഗ്രാം റോവറിന് ആറ് ചക്രങ്ങൾ‌ ഉണ്ടായിരിക്കും. അത് സൌരോർജത്തിലായിരിക്കും പ്രവർത്തിക്കുന്നത്.അത് തെക്ക് വടക്ക് ധ്രുവങ്ങളിൽ ഏതെങ്കിലുമൊന്നിൽ ഇറങ്ങുകയും ഒരു വർഷത്തേയ്ക്ക് പ്രവർത്തിക്കുകയും ചെയ്യും.റോവർ പരമാവധി 360m/hവേഗതയിൽ 150കി.മീ. വരെ സഞ്ചരിക്കും.

ബഹിരാകാശനിലയം

ബഹിരാകാശത്തു താമസിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമായി മനുഷ്യൻ നിർമ്മിച്ച പരീക്ഷണശാലയാണ് ബഹിരാകാശനിലയം. ഇതിന്റെ പ്രത്യേകത മറ്റു ബഹിരാകാശ വാഹനങ്ങൾക്ക് ഇതിൽ ഇറങ്ങുന്നതിനും ഇവിടെ നിന്നും പുറത്തേക്കു പോകുന്നതിനുമുള്ള സംവിധാനം ഉണ്ട് എന്നതാണ്.

  ഇതേ വരെ നിർമ്മിക്കപ്പെട്ട ബഹിരാകാശനിലയങ്ങൾ

  • സല്യൂട്ട് ബഹിരാകാശനിലയം (യു.എസ്.എസ്.ആർ, 1971-1986)
  • സല്യൂട്ട് 1 (1971)
  • DOS-2 (1972)
  • സല്യൂട്ട് 2/അല്മാസ് (1973)
  • കോസ്മോസ് 557 (1973)
  • സല്യൂട്ട് 3/അല്മാസ് (1974)
  • സല്യൂട്ട് 4 (1975)
  • സല്യൂട്ട് 5/അല്മാസ് (1976-1977)
  • സല്യൂട്ട് 6 (1977-1981)
  • സല്യൂട്ട് 7 (1982-1986)
  • സ്കൈലാബ് (യു.എസ്., 1973-1974)
  • മിർ (യു.എസ്.എസ്.ആർ/റഷ്യ) (1986-2000)
  • അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) (United States, European Space Agency, Japan, Russia, and Canada) (2000 മുതൽ പ്രവർത്തനസജ്ജം)

No comments:

Post a Comment